15. താരാട്ടുവൃത്തം.


വൃത്തവൃത്താന്തം. സര്‍ഗ്ഗം-15. താരാട്ടുവൃത്തം.(07.05.2019)
=================================================
താരാട്ടുവൃത്തവും കാകളിയില്‍നിന്നുണ്ടാകുന്നതാണ്. ഇതിന് ഓമനത്തിങ്കള്‍ വൃത്തമെന്നും പേരുണ്ട്. കാര്യങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ ആവര്‍ത്തനം നല്ലതാണല്ലോ. അതുകൊണ്ട് നമ്മള്‍ പഠിച്ചത് ഒന്നോര്‍ത്തുനോക്കാം.
1)കാകളിവൃത്തത്തില്‍ മൂന്നക്ഷരത്തില്‍ അഞ്ചുമാത്രവരണമെന്ന് നമ്മള്‍ മനസ്സിലാക്കി. ലഘുക്കള്‍ നീട്ടിപ്പാടാവുന്നതുകൊണ്ട് മൂന്നുമാത്രയോ നാലുമാത്രയോ വന്നാലും അത് നീട്ടിപ്പാടി അഞ്ച് മാത്രയാക്കി കാകളിവൃത്തത്തിലുള്‍പ്പെടുത്താം . എന്നാല്‍ ഗുരു ചുരുക്കിപ്പാടാറില്ല. അതുകൊണ്ട് ആറുമാത്രവരുന്ന മഗണം (സര്‍വ്വഗുരു) കാകളിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല . കാകളിയില്‍ മഗണം വരുമ്പോള്‍ അത് ശ്ലഥകാകളിയാകും . അതായത് അഞ്ചുമാത്രയേ വരാന്‍ പാടുള്ളൂ എന്ന നിയമം തെറ്റിച്ച് വരുന്നത് ശ്ലഥകാകളി .
2) ശ്ലഥകാകളിയുടെ രണ്ടുപാദത്തിലും അവസാനത്തെ ഒരോ അക്ഷരം കുറഞ്ഞാല്‍ ദ്രുതകാകളി.
3) ശ്ലഥകാകളിയുടെ രണ്ടുപാദങ്ങളിലും അവസാനത്തെ ഈരണ്ടക്ഷരംവീതം കുറഞ്ഞാല്‍ സമമഞ്ജരി.

4)ശ്ലഥകാകളിയില്‍ രണ്ടാമത്തെ വരിയില്‍ അവസാനത്തെ രണ്ടക്ഷരം കളഞ്ഞാല്‍ അത് മഞ്ജരി.

5)
കാകളിയുടെ രണ്ടാം‍പാദത്തില്‍ നാലക്ഷരം കുറച്ചാല്‍ മാരകാകളിയാകും. മഞ്ജരിയില്‍ രണ്ടാം‍പാദത്തില്‍ രണ്ടക്ഷരം കുറച്ചാല്‍ മാരകാകളിയാകും എന്നും പറയാം.
ഇനി നമുക്ക് താരാട്ടുവൃത്തത്തിന്‍റെ പ്രത്യേകതയെന്താണെന്നു നോക്കാം.
മാരകാകളിവൃത്തത്തിന്‍റെ രണ്ടാം‍പാദം പോലെത്തന്നെ ഒന്നാംപാദവുമാക്കണം. പിന്നെ ആദ്യപാദത്തില്‍ രണ്ട് ഗുരുവും ചേര്‍ക്കണം. അപ്പോള്‍ താരാട്ടുവൃത്തമാകും. ആദ്യത്തെവരിയില്‍ പന്ത്രണ്ടക്ഷരവും രണ്ടാമത്തെ വരിയില്‍ എട്ടക്ഷരവുമാണ് മാരകാകളിയില്‍ ഉണ്ടാകുക. ആദ്യത്തെവരിയും രണ്ടാമത്തെ വരിപോലെയാകുമ്പോള്‍ രണ്ടുവരിയിലും എട്ടക്ഷരങ്ങള്‍. പിന്നെ ആദ്യത്തെവരിയില്‍ രണ്ട് ഗുരുചേര്‍ക്കണം. അപ്പോള്‍ ആദ്യത്തെ വരിയില്‍ പത്തക്ഷരം, രണ്ടാമത്തെ വരിയില്‍ എട്ടക്ഷരം. അതാണ് ഓമനത്തിങ്കള്‍ വൃത്തം. ആദ്യത്തെ വരിയില്‍ എട്ടക്ഷരം കഴിഞ്ഞ് രണ്ടുഗുരു , രണ്ടാമത്തെ വരിയില്‍ എട്ടക്ഷരം. ഇതാണ് താരാട്ടുവൃത്തം എന്നും പറയാം.
ഒന്നാം‍പാദം: 3 - 3 - 2 - 2
രണ്ടാം‍പാദം: 3 - 3 - 2
എന്നിങ്ങനെയാണ് താരാട്ടുവൃത്തത്തിലെ അക്ഷരക്രമം.
ഉദാ:
1)
പന്ത്രണ്ടു /മക്കളെ/ പെറ്റൊര/മ്മേ നിന്‍റെ
മക്കളില്‍ / ഞാനാണു/ ഭ്രാന്തന്‍ (മാരകാകളി)
ഇതില്‍ ആദ്യത്തെ വരിയില്‍ രണ്ടക്ഷരം കളഞ്ഞാല്‍ ,
പന്ത്രണ്ടു /മക്കളെ/ പെറ്റൊ / രമ്മേ
മക്കളില്‍ / ഞാനാണു/ ഭ്രാന്തന്‍ (താരാട്ട്)
2)
ഈ വല്ലി / യിൽ നിന്നു /ചെമ്മേ /—പൂക്കൾ/പോവുന്നി / താ പറ / ന്നമ്മേ!

3)
സാഹിത്യ / ത്തിന്‍റെ കേ / ദാരം / തന്നെ-
യീവായ /നപ്പുര / യെന്നും.
കാവ്യകു / സുമങ്ങ / ളെങ്ങും / ചേലില്‍
ഗന്ധം പ / രത്തും‍പൂ / വാടി.

4)
ജ്ഞാനവി / നോദങ്ങ / ളെന്നും / നല്കു -/
മീവായ / നപ്പുര / തന്നില്‍
ഏകോദ / രസോദ / രങ്ങള്‍ / പോലെ
വാഴുവാന്‍ / പുണ്യം ചെയ് / തല്ലോ.

5)
മാനത്തു / മാരിവി / ല്ലെന്ന / പോലെ
ഭൂമിയില്‍ / വര്‍ണ്ണം വി /തറി
വന്നെത്തി / യല്ലോ സു / ഗന്ധം / പേറി
പുണ്യജ /ന്മങ്ങളാം / പൂക്കള്‍.

6)
കാച്ചിക്കു / റുക്കിയ / പാലോ / നല്ല /
ഗന്ധമെ / ഴും പനി /നീരോ
നന്മ വി / ളയും നി / ലമോ / ബഹു /
ധർമ്മങ്ങൾ / വാഴും ഗൃ / ഹമോ
ഈ വൃത്തത്തിന്‍റെ പേരിനുതന്നെ കാരണമായ നല്ലൊരു ഗാനം ഈ വൃത്തത്തിലുണ്ട്. തിരുവിതാംകൂർ മഹാറാണി ഗൌരി ലക്ഷ്മിഭായ് തന്‍റെ കുഞ്ഞിനെ ഉറക്കാനായി ഒരു താരാട്ടു രചിക്കാന്‍ ഇരയിമ്മന്‍ തമ്പിയോടാവശ്യപ്പെട്ടു . അതനുസരിച്ച് പിന്നീട് സ്വാതിതിരുനാള്‍ മഹാരാജാവ് എന്നു പ്രശസ്തനായ ആ കുഞ്ഞിനെ ഉറക്കാനായി ഇരയിമ്മന്‍ തമ്പി എഴുതിയതാണീ ഗാനം.

"ഓമനത്തിങ്കള്‍ കിടാവോ നല്ല
കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ പരി -
പൂര്‍ണേന്ദു തന്‍റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ ചെറു -
തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ മൃദു -
പഞ്ചമം പാടും കുയിലോ
തുള്ളുമിളമാൻ കിടാവോ ശോഭ -
കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരൻ തന്ന നിധിയോ പര-
മേശ്വരിയേന്തും കിളിയോ
പാരിജാതത്തിൻ തളിരോ എന്‍റെ -
ഭാഗ്യദ്രുമത്തിൻ ഫലമോ
വാത്സല്യ രത്നത്തെ വയ്പ്പാൻ മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിക്കു വച്ചോരമൃതോ കൂരി-
രുട്ടത്തു വച്ച വിളക്കോ
കീർത്തി ലതക്കുള്ള വിത്തോ യെന്നും
കേടുവരാതുള്ള മുത്തോ
ആർത്തിത്തിമിരം കളവാൻ ഉള്ള
മാർത്താണ്ഡദേവപ്രഭയോ
സൂക്തിയിൽ കണ്ട പൊരുളോ അതി -
സൂക്ഷ്മമാം വീണാരവമോ
വമ്പിച്ച സന്തോഷവല്ലി തന്‍റെ
കൊമ്പത്തു പൂത്ത പൂവള്ളി
പിച്ചകത്തിൻ മലർച്ചെണ്ടോ നാവി-
ന്നിഛ നൽകുന്ന കൽക്കണ്ടോ
കസ്തൂരി തന്‍റെ മണമോ പേർത്തും
സാധുക്കൾക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ ഏറ്റം
പൊന്നിൽ കലർന്നൊരു മാറ്റോ
കാച്ചിക്കുറുക്കിയ പാലോ നല്ല
ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ ബഹു -
ധർമ്മങ്ങൾ വാഴും ഗൃഹമോ
ദാഹം കളയും ജലമോ മാർഗ്ഗ -
ഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ ഞാനും
തേടി വച്ചുള്ള ധനമോ
കണ്ണിനു നല്ല കനിയോ മമ
കൈവന്ന ചിന്താമണിയോ
ലാവണ്യ പുണ്യനദിയോ ഉണ്ണി -
ക്കാര്‍വര്‍ണ്ണന്‍ തന്റെ കളിയോ
ലക്ഷ്മി ഭഗവതി തന്റെ തിരു -
നെറ്റിമേലിട്ട കുറിയോ
എന്നുണ്ണികൃഷ്ണൻ ജനിച്ചോ പാരി-
ലിങ്ങനെ വേഷം ധരിച്ചോ
പത്മനാഭൻ തൻ കൃപയോ മുറ്റും
ഭാഗ്യം കൈവന്ന വഴിയോ "


താരാട്ടുവൃത്തത്തെക്കുറിച്ചു മനസ്സിലാക്കിയല്ലോ. ഇനി നമുക്ക് താരാട്ടുപാട്ടുകളുടെ രചന തുടങ്ങാം! എല്ലാവര്‍ക്കും നന്മകള്‍ .



Comments

Popular posts from this blog

സര്‍ഗ്ഗം-6.വൃത്തം, കാകളി

സര്‍ഗ്ഗം-7.കളകാഞ്ചി .