സര്‍ഗ്ഗം-1.കവിത .


വൃത്തവൃത്താന്തം.സര്‍ഗ്ഗം-1.കവിത .
========================
പ്രിയരേ,
നിങ്ങള്‍ക്കേവര്‍ക്കും നമസ്കാരം.

വൃത്തശാസ്ത്രം പരിചയപ്പെടുത്തുന്ന പംക്തി നമ്മള്‍ കുറെയൊക്കെ ദൂരം പിന്നിട്ടുകഴിഞ്ഞുവെങ്കിലും പുതിയ അംഗങ്ങള്‍ വളരെയധികം എത്തിച്ചേര്‍ന്നതിനാല്‍ പലരും ആദ്യഭാഗങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസപ്പെടുന്നതായി പറയുന്നുണ്ട്. ആവര്‍ത്തനം ആവശ്യമാണെന്നുള്ള അംഗങ്ങളുടെ അഭിപ്രായം മാനിച്ച് വൃത്തശാസ്ത്രം പുനരാരംഭിക്കുന്നു. എല്ലാവരും ഇതു പ്രയോജനപ്പെടുത്തുമല്ലോ. ഇതൊരു അദ്ധ്യാപനപംക്തിയല്ല; ചര്‍ച്ചാവേദിയാണ്. ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് ഇവിടെനിന്നു സ്വീകരിക്കാം, ഇതില്‍ക്കൂടുതലായി ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ അവരുടെ പക്കലുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കാം. വായനയും രചനയുമായി നമുക്ക് യാത്രചെയ്യാം.
പ്രിയപ്പെട്ട സഹയാത്രികരേ,
അഭിപ്രായങ്ങളും സംശയങ്ങളും സംശയനിവൃത്തിയുമായി നമുക്കൊന്നുചേര്‍ന്ന് മുന്നോട്ടുനീങ്ങാം, അല്ലേ.
എന്താണ് കവിത എന്ന് ആലോചിച്ചിട്ടുണ്ടോ? ആര്‍ക്കും തൃപ്തികരമായ ഉത്തരം കണ്ടെത്താന്‍ കഴിയുന്നില്ലാ, അല്ലേ. കൂട്ടരേ, വൃത്തത്തെക്കുറിച്ച് അറിയുന്നതിനുമുമ്പ് കവിതയെന്താണെന്ന് അറിയണ്ടേ? ഇന്നത്തെ ചര്‍ച്ച കവിതയെക്കുറിച്ചാകാം. കാവ്യം കവിതയില്‍നിന്നെങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഒരിക്കല്‍ ഒരാള്‍ ചോദിച്ചു. രണ്ടും ഒന്നാണ് എന്നതാണ് സത്യം. കവിതയുടെ പര്യായമാണ് കാവ്യമെങ്കിലും ഇപ്പോള്‍ താരതമ്യേന വലിപ്പവും ഗാംഭീര്യവും കൂടുതലുള്ള കൃതികളാണ് കാവ്യം എന്ന് വിളിക്കപ്പെടുന്നത് . ചെറിയവ കവിതയെന്ന പേരിലറിയപ്പെടുന്നു. നമുക്ക് കാവ്യമെന്ന കവിതയെക്കുറിച്ച് ചിന്തിക്കാം .
.
സാഹിത്യത്തിന്‍റെ ഏറ്റവും പ്രാചീനമായ രൂപമാണ് കവിത . പദ്യരൂപത്തിലുള്ള രചനയാണ് കവിത എന്നൊരു ധാരണ പലര്‍ക്കുമുണ്ട്. പക്ഷേ അതു തെറ്റാണ്. പണ്ട് ചികിത്സാശാസ്ത്രം , വ്യാകരണശാസ്ത്രം , തര്‍ക്കശാസ്ത്രം, ജ്യോതിഷം തുടങ്ങി അനേകം വിഷയങ്ങള്‍ വൃത്തനിബദ്ധമായി പദ്യരൂപത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത് . എഴുതാനുള്ള ബുദ്ധിമുട്ട് ശാസ്ത്രങ്ങളെയും മറ്റും ഹൃസിസ്ഥമാക്കുന്ന രീതിയിലേക്ക് വഴിതെളിച്ചു. നല്ല ഈണത്തില്‍ പാടിപ്പഠിക്കുന്നവ എന്നും മനസ്സില്‍ തങ്ങിനില്ക്കും. ഹൃദിസ്ഥമാക്കാനുള്ള സാദ്ധ്യത കൂടുതലുള്ളതുകൊണ്ടാണ് പല ഗ്രന്ഥങ്ങളും പദ്യത്തിലായത്. ഇവയെല്ലാം കവിതയല്ല . പദ്യങ്ങളെല്ലാം കവിതയല്ലെന്നറിയുക . പദ്യരൂപത്തിലല്ലാത്ത കവിതയുമുണ്ട് . ഗദ്യരൂപത്തില്‍ രചിച്ച മനോഹരമായ എത്രയോ കവിതകളുണ്ട് . പക്ഷേ കവിതയുടെ ബാഹ്യരൂപം കണ്ട് ഇങ്ങനെയെഴുതുന്നതാണ് കവിത എന്നുകരുതി നല്ല ഗദ്യത്തിന്‍റെ വരികള്‍ നിര്‍ദ്ദാക്ഷിണ്യം വെട്ടിമുറിച്ച് താഴെത്താഴെയെഴുതിയാല്‍ കവിതയാകണമെന്നില്ല .
.
"വാക്യം രസാത്മകം കാവ്യം ", "രമണീയാര്‍ത്ഥപ്രതിപാദകഃ ശബ്ദഃ കാവ്യം" തുടങ്ങി കവിതയ്ക്ക് അനേകം നിര്‍വ്വചനങ്ങളുണ്ട് . Poetry is the spontaneous overflow of powerful feelings: it takes its origin from emotion recollected in tranquility.” എന്ന് വേഡ്സ് വര്‍ത്ത് പറയുന്നു. പ്രശാന്തതയില്‍ അനുസ്മരിക്കപ്പെടുന്ന വികാരങ്ങളില്‍നിന്നാണ് കവിത ഉടലെടുക്കുന്നതെന്നാണദ്ദേഹത്തിന്‍റെ അഭിപ്രായം. "the expression of the imagination" (ഭാവനയുടെ വാഗ്രൂപം ) എന്നാണ് ഷെല്ലി കവിതയെ നിര്‍വ്വചിക്കുന്നത്. . എഡ്ഗര്‍ അല്ലന്‍ പോ നിര്‍വ്വചിക്കുന്നത് "the rhythmical creation of beauty" (സൌന്ദര്യത്തിന്‍റെ താളാത്മക സൃഷ്ടിയാണ് കവിത ) എന്നാണ്.
.

ഇങ്ങനെയൊക്കെയാണെങ്കിലും ആലപിക്കാനുള്ള സുഖവും ഹൃദിസ്ഥമാക്കാനുള്ള എളുപ്പവും മനസ്സില്‍ ഏറെക്കാലും തങ്ങിനില്ക്കുമെന്നുള്ളതും മൂലമാകാം പലരും പദ്യകവിതകളെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. കവിതയുടെ പ്രത്യേകത പദഘടനയുടെ താളാത്മകത്വമാണ് . ആലപിച്ചുകേള്‍ക്കുമ്പോള്‍ ആസ്വാദനം വര്‍ദ്ധിപ്പിക്കുന്ന ശബ്ദവിന്യാസവും പ്രധാനമാണ്. യുദ്ധത്തില്‍ ഭയപ്പെട്ടോടുന്ന പടയുടെ ഗജസൈന്യം കാട്ടിലൂടെ ഓടുന്ന രംഗം വിവരിക്കുന്ന വരികള്‍ നോക്കുക.
"കൊമ്പന്മാരുടെ കൊമ്പുമരത്തിന്‍-
കൊമ്പുതടഞ്ഞിട്ടമ്പതുഭിന്നം ."
കാളിന്ദീനദിയിലെ ഓളങ്ങള്‍ കൌതുകപൂര്‍വ്വം നോക്കിയിരിക്കുന്ന കൃഷ്ണനെ ഇങ്ങനെ വര്‍ണ്ണിക്കുന്നു.
"കാളിന്ദീലോലകല്ലോലകോലാഹലകുതൂഹലീ "
ഇവിടെയെല്ലാം ശബ്ദസൌന്ദര്യം പ്രധാനമായി കാണുന്നു.
.
കഥയില്‍ വളരെ ലളിതമായി ഒരു സംഭവം വിവരിക്കുമ്പോള്‍ കവിതയില്‍ വര്‍ണ്ണനയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. വാങ്മയചിത്രങ്ങളിലൂടെയുള്ള ഭാവസംവേദനം കവിതയില്‍ കാണുന്നു. "നേരം പുലര്‍ന്നു" എന്ന് കഥയില്‍ പറയുമ്പോള്‍ കവിതയില്‍
"വാസരസംഗം കുറിച്ചുകൊണ്ടെത്തുന്നു
വാസരേശന്‍ ചെമ്മേ പൂര്‍വ്വദിക്കില്‍ "
എന്നോ
"പൃഥ്വിക്കുകുങ്കുമത്തിലകമായെത്തുന്നു
ഭാസ്കരന്‍ പൊന്നിന്‍ കരങ്ങളുമായിതാ "
എന്നോ വര്‍ണ്ണിക്കുന്നു. കല്പനയുടെ പ്രയോഗത്തിലും കവിത മുന്നിട്ടുനില്ക്കുന്നു. വിടരുംമുന്‍പേ ഒരു പൂമൊട്ടിനെ വണ്ട് നശിപ്പിച്ചരംഗം കവി വര്‍ണ്ണിക്കുമ്പോള്‍ ഒരുപക്ഷേ നേരിട്ടുപറയാന്‍ ഇഷ്ടപ്പെടാത്ത സമാനസംഭവമാകാം അവിടെ യഥാര്‍ത്ഥത്തില്‍ വിവരിക്കപ്പെടുന്നത്. അനുവാചകരില്‍ ആ ദൃശ്യം ഉണരുകയും ചെയ്യും. ഇങ്ങനെയുള്ള ബിംബകല്പനകളും കവിതയില്‍ ധാരാളമായി കാണാം.
"...............................there are spread
On the blue surface of thine aëry surge,
Like the bright hair uplifted from the head
Of some fierce Maenad, even from the dim verge
Of the horizon to the zenith's height,
The locks of the approaching storm."
മദ്യദേവതയായ ബാക്കസ്സിനെ ഉപാസിക്കുന്ന മന്ത്രവാദിനികള്‍ (സ്ത്രീകളായ കോമരങ്ങള്‍ ) മുടിയഴിച്ചിട്ട് തുള്ളാറുണ്ട്. ഒരേതാളത്തില്‍ ഉറഞ്ഞുതുള്ളുന്ന അവരുടെ അഴിഞ്ഞുലഞ്ഞ ചുരുണ്ടമുടി ആകാശത്തേക്ക് ഉയരുകയും താഴുകയും ചെയ്യുന്നത് ഭാവനയില്‍ കണ്ടുനോക്കുക. മനോഹരമായ ഈ രംഗം ഷെല്ലി വര്‍ണ്ണിക്കുമ്പോള്‍ നമ്മള്‍ ആ രംഗത്തു കാണുന്നത് പശ്ചിമവാതങ്ങള്‍ മേഘങ്ങളെ മുന്നോട്ടുതെളിക്കുന്ന കാഴ്ചയാണ് . മേഘച്ചുരുളുകളുടെ സഞ്ചാരമാണ് ഷെല്ലി ഇവിടെ ബിംബകല്പനയാല്‍ ഇത്രയും മനോഹരമാക്കിയിരിക്കുന്നത്. ഇതെല്ലാം ഉണ്ടായാലേ കവിതയാകൂ എന്നില്ല. കവിതയാകുന്ന സുന്ദരിയുടെ ആഭൂഷണങ്ങളാണിതെല്ലാം.
.

വൃത്തനിബന്ധന പാലിച്ചുകൊണ്ടെഴുതുമ്പോള്‍ ലഘു വേണ്ടിടത്ത് ലഘുവും ഗുരു വേണ്ടിടത്ത് ഗുരുവുംതന്നെ വരണം. നമ്മള്‍ ഉദ്ദേശിച്ച അര്‍ത്ഥം വരികയും വേണം. അതിന് രണ്ടക്ഷരം, മൂന്നക്ഷരം, നാലക്ഷരം എന്നിങ്ങനെ വരുന്ന പദങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
താമരയിതള്‍പോലെ മനോഹരമായ കണ്ണുകളോടുകൂടിയവന്‍ എന്നതിന് ഏതെല്ലാം പദങ്ങള്‍ ഉപയോഗിക്കാമെന്നു നോക്കൂ.

പദ്മാക്ഷന്‍ - 4 അക്ഷരം
വാരിജാക്ഷന്‍ - 4 അക്ഷരം
അംഭോരുഹാക്ഷന്‍ - 5 അക്ഷരം
താമരക്കണ്ണന്‍ - 5 അക്ഷരം
പദ്മദളാക്ഷന്‍ - 5 അക്ഷരം
രാജീവനേത്രന്‍ - 5 അക്ഷരം
രാജീവനയനന്‍ - 6 അക്ഷരം
സരസിജനേത്രന്‍ - 6 അക്ഷരം
വാരിജദളനേത്രന്‍ - 7 അക്ഷരം
അംബുജായതനയനന്‍ - 8 അക്ഷരം
അംബുജായതലോചനന്‍ - 8 അക്ഷരം.
സരസിജദലനേത്രന്‍ - 8 അക്ഷരം
സരസിജദളനയനന്‍ - 9 അക്ഷരം
സരസീരുഹദലനയനന്‍ - 10 അക്ഷരം
ഇങ്ങനെ നമുക്കാവശ്യമായ പദങ്ങള്‍ ലഭിക്കണം. അതില്ലാതെ കിട്ടിയപദം വച്ച് വൃത്തമൊപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അര്‍ത്ഥവും സന്ദര്‍ഭവും വരെ മാറ്റി അതു കവിതയല്ലാതാകും. ഒരു ഉദാഹരണമെടുക്കാം. ഒരു വരിയില്‍ താമരപ്പൂ എന്നു പറയണം. വൃത്തം ശരിയാകണമെങ്കില്‍ രണ്ടക്ഷരമുള്ള പദമാണാവശ്യമാണ്. അവിടെ പദ്മം എന്നെഴുതാം. മൂന്നക്ഷരപദമാണെങ്കില്‍ സരോജം, വാരിജം, അംബുജം എന്നിങ്ങനെ നിരവധി പദങ്ങള്‍ ഉണ്ട്. നാലക്ഷരപദം വേണമെങ്കില്‍ പുണ്ഡരീകം എന്നെഴുതാം. ഇങ്ങനെ നമ്മള്‍ ഉദ്ദേശിച്ച അര്‍ത്ഥം ലഭിക്കത്തക്കവിധം വൃത്തനിബന്ധമായി എഴുതാന്‍ സഹായിക്കുന്ന പദങ്ങള്‍ ഉണ്ട്. വൃത്തബദ്ധമായി നല്ല കവിതയെഴുതുന്നതിന് പദസമ്പത്തു വേണം. അതിലേക്കുള്ള എളിയ ശ്രമമെന്ന നിലയില്‍ ചിലപദങ്ങളുടെ പര്യായങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. മലയാളത്തില്‍ ഉപയോഗിക്കാറുള്ള സംസ്കൃതപദങ്ങളാണിവ. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ ഈ എളിയശ്രമം സാര്‍ത്ഥമായെന്ന് ആശ്വസിക്കാം.
പര്യായങ്ങള്‍ .
===========
1)താമര: പദ്മം, നളിനം, അരവിന്ദം, മഹോല്പലം, സഹസ്രപത്രം, കമലം, ശതപത്രം, കുശേശയം, പങ്കേരുഹം, താമരസം, സാരസം, സരസീരുഹം , ബിസപ്രസൂനം, രാജീവം, പുഷ്ക്കരം, അംഭോരുഹം.
2)പുണ്ഡരീകം, സിതാംഭോജം, വെണ്ടാമര എന്നിവ വെള്ളത്താമര.
3)കോകനദം, രക്തോല്പലം, രക്തസരോരുഹം എന്നിവ ചെന്താമര.
4)താമരവളയം: മൃണാളം, ബിസം.
5)കരിങ്കൂവളപ്പൂ: ഇന്ദീവരം, നീലാംബുജം.
6)ആമ്പല്‍ : കുമുദം, കൈരവം.
7)പായല്‍ : ജലനീലി, ശൈവാലം, ശൈവലഃ
8)ആമ്പല്‍പ്പൊയ്ക: കുമുദ്വതി,കുമുദിനി.
9)താമരപ്പൊയ്ക: നളിനീ, ബിസിനീ, പദ്മിനി
10)പൂ: പുഷ്പം, സുമം, കുസുമം.
ഇവയില്‍ കഴിയുന്നതെല്ലാം മനസ്സിലാക്കിയിരുന്നാല്‍ നല്ലതാണ്. പാകത്തിനുള്ള ചെരുപ്പുകിട്ടാതെ ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്നത് വിഡ്ഢിത്തമല്ലേ.
എല്ലാവര്‍ക്കും നന്മനേരുന്നു.



(കൃഷ്ണരാജശര്‍മ്മ.)



Comments

Post a Comment

Popular posts from this blog

സര്‍ഗ്ഗം-6.വൃത്തം, കാകളി

സര്‍ഗ്ഗം-7.കളകാഞ്ചി .

15. താരാട്ടുവൃത്തം.