സര്‍ഗ്ഗം-2. ഛന്ദസ്സ്.


വൃത്തവൃത്താന്തം. സര്‍ഗ്ഗം-2. ഛന്ദസ്സ്.
=========================
പ്രിയരേ,നിങ്ങള്‍ക്കേവര്‍ക്കും നമസ്കാരം.വൃത്തശാസ്ത്രം പരിചയപ്പെടുത്തുന്ന പംക്തി നമ്മള്‍ കുറെയൊക്കെ ദൂരം പിന്നിട്ടുകഴിഞ്ഞുവെങ്കിലും പുതിയ അംഗങ്ങള്‍ വളരെയധികം എത്തിച്ചേര്‍ന്നതിനാല്‍ പലരും ആദ്യഭാഗങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസപ്പെടുന്നതായി പറയുന്നുണ്ട്. ആവര്‍ത്തനം ആവശ്യമാണെന്നുള്ള അംഗങ്ങളുടെ അഭിപ്രായം മാനിച്ച് വൃത്തശാസ്ത്രം പുനരാരംഭിക്കുന്നു. എല്ലാവരും ഇതു പ്രയോജനപ്പെടുത്തുമല്ലോ. കവിതയെക്കുറിച്ചു ചര്‍ച്ചചെയ്ത ഒന്നാംസര്‍ഗ്ഗത്തില്‍ സൂചിപ്പിച്ചതുപോലെ ഇതൊരു അദ്ധ്യാപനപംക്തിയല്ല; ചര്‍ച്ചാവേദിയാണ്. ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് ഇവിടെനിന്നു സ്വീകരിക്കാം, ഇതില്‍ക്കൂടുതലായി ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ അവരുടെ പക്കലുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കാം. വായനയും രചനയുമായി നമുക്ക് യാത്രചെയ്യാം.പ്രിയപ്പെട്ട സഹയാത്രികരേ,അഭിപ്രായങ്ങളും സംശയങ്ങളും സംശയനിവൃത്തിയുമായി നമുക്കൊന്നുചേര്‍ന്ന് മുന്നോട്ടുനീങ്ങാം, അല്ലേ.കഴിഞ്ഞയാഴ്ചത്തെ നമ്മുടെ ചര്‍ച്ചയില്‍ കവിത ഗദ്യമോ പദ്യമോ ആകാമെന്ന് നാം കണ്ടുകഴിഞ്ഞു . അതുകൊണ്ടുതന്നെ കവിതയ്ക്ക് വൃത്തം വേണോ എന്ന ചോദ്യത്തിന് വേണമെങ്കില്‍ ആകാം എന്നേ പറയാനാകൂ . വിവാഹവേദിയില്‍ പ്രവേശിക്കുന്ന വധു സര്‍വ്വാഭരണവിഭൂഷിതയും പട്ടുവസ്ത്രങ്ങള്‍ ധരിച്ചവളും ആകും. ഇതൊന്നുമില്ലെങ്കിലും വധുവാകില്ലേ . പക്ഷേ വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നത് കൂടുതല്‍ ആകര്‍ഷണീയതയുണ്ടാക്കാനാണ്. കവിതയുടെ കാര്യത്തിലും ഇതു ബാധകമാണ്. വൃത്താലങ്കാരങ്ങളൊന്നുമില്ലെങ്കിലും കവിതയാകും. എന്നാല്‍ വൃത്തബദ്ധവും അലങ്കാരസമ്പുഷ്ടവുമായാല്‍ കവിത കൂടുതല്‍ ആസ്വാദ്യമാകും. എന്നുവച്ച് വൃത്തത്തിലാക്കാന്‍വേണ്ടി കാവ്യാത്മകമായ പദങ്ങള്‍ ഒഴിവാക്കേണ്ടിവരിക, ആശയം നന്നായി പ്രകടിപ്പിക്കാന്‍ കഴിയാതെ വരിക തുടങ്ങിയ സാഹചര്യമുണ്ടാകരുത്. അപ്പോള്‍ വൃത്തം മനോഹാരിത വര്‍ദ്ധിപ്പിക്കുന്നതിനേക്കാള്‍ അതു കവിതയല്ലാതാക്കുകയാണു ചെയ്യുക. പദസമ്പത്ത് ഉണ്ടെങ്കിലേ പദ്യകവിതകള്‍ ഹൃദ്യമാകും‍വിധം രചിക്കാനാകൂ. ഞാന്‍ ഒരു കവിത പോസ്റ്റുചെയ്തപ്പോള്‍ 'വാരിജദളനേത്രന്‍റെയന്തികേ ... 'എന്ന വരി എടുത്തുകാണിച്ച് മനുഷ്യനു മനസ്സിലാകുന്ന വാക്കുകളില്‍ കവിതയെഴുതിയാല്‍ പോരേ എന്നൊരാള്‍ ചോദിച്ചു. വാരിജദളനേത്രന്‍ എന്ന വാക്കാണ് അദ്ദേഹത്തെ കുഴക്കിയത്. ഇത് മനുഷ്യന്‍ മനസ്സിലാക്കിയിരുന്ന വാക്കുതന്നെയാണ് എന്നു ഞാന്‍ പറഞ്ഞു. വാരിജം എന്നത് താമരയാണെന്ന് മനുഷ്യര്‍ക്കു മനസ്സിലാവില്ലെന്നു പറയുന്നതില്‍ യുക്തിയൊന്നും കാണുന്നില്ലെന്നും ഞാന്‍ അറിയിച്ചു. മാതൃഭാഷയിലെ സാധാരണവാക്കുകളായി പ്രയോഗിച്ചിരുന്നവ 'മനുഷ്യനു മനസ്സിലാകാത്ത' വാക്കായി മാറിയെങ്കില്‍ നമ്മുടെ പദസമ്പത്ത് ശുഷ്കിച്ചുപോയി എന്നു മനസ്സിലാക്കണം. ഗദ്യത്തില്‍ വാക്കുകള്‍ക്ക് ശക്തികൂടും , കഥനത്തിന് ഓജസ്സും കൂടും. ആശയം അനുവാചകന്‍റെ മനസ്സില്‍ പതിപ്പിക്കുന്നതിനുള്ള കഴിവും ഗദ്യത്തിന് കൂടുതലാണ്. എന്നാല്‍ പദ്യം മനസ്സില്‍ കൂടുതല്‍ കാലം തങ്ങിനില്ക്കും. എഴുതാനുള്ള സൌകര്യം കുറവായിരുന്ന കാലത്ത് വായ്മൊഴിയായി കാര്യങ്ങള്‍ കൈമാറിയിരുന്നത് പദ്യരൂപത്തിലായിരുന്നു . പാടിപ്പതിഞ്ഞ കാര്യങ്ങള്‍ മനസ്സില്‍നിന്നും മായില്ല എന്നതായിരുന്നു കാരണം. വൈദ്യം , ജ്യോതിഷം തുടങ്ങി പല ശാസ്ത്രശാഖകളും പദ്യരൂപത്തിലായിരുന്നു . ഹൃദിസ്ഥമാക്കാന്‍ എളുപ്പമാണെന്നതാണ് പദ്യത്തിന് പ്രാധാന്യം വരാനുള്ള കാരണം . കവിതയുടെ ലക്ഷണങ്ങളില്‍ അത് പദ്യരൂപത്തിലാകണമെന്ന നിബന്ധനയില്ല . പദ്യമായാലും ഗദ്യമായാലും കവിത ആസ്വാദ്യമാകും. പക്ഷേ ആലപിക്കാനുള്ള സൌകര്യമുണ്ട് എന്നതാണ് പദ്യകവിതകള്‍ക്കുള്ള പ്രത്യേകത . പദ്യരൂപത്തിലുള്ള കവിതകള്‍ കൂടുതല്‍ മനോഹരമാക്കാന്‍വേണ്ടിയാണ് അക്ഷരങ്ങളുടെയും മാത്രകളുടെയും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരുവരിയില്‍ ഇത്രമാത്രവരുന്നതരത്തില്‍ ഇത്ര അക്ഷരങ്ങള്‍ വേണമെന്നുള്ള നിബന്ധനയടിസ്ഥാനപ്പെടുത്തി പദ്യം നിര്‍മ്മിക്കുന്ന തോതിനാണ് വൃത്തം എന്നുപറയുന്നത്. ഒരു വരിയില്‍ ഇത്രയക്ഷരങ്ങള്‍ വേണമെന്നും ഇന്നിന്നിടത്ത് ലഘുവും ഗുരുവും വരണമെന്നും ഇന്നിടത്ത് യതി വരണമെന്നും മറ്റുമുള്ള വ്യവസ്ഥകളനുസരിച്ച് എഴുതപ്പെടുന്നവ പദ്യം എന്ന് വിളിക്കപ്പെടുന്നു .
പാദങ്ങള്‍.
======
പദ്യത്തിന്‍റെ വരിയെ പാദം എന്ന് പറയുന്നു. നാല് പാദങ്ങള്‍ ചേര്‍ന്നത് ഒരു ശ്ലോകം . ഒന്നും രണ്ടും പാദങ്ങള്‍ ചേര്‍ന്നത് പൂര്‍വ്വാര്‍ദ്ധം, മൂന്നും നാലും പാദങ്ങള്‍ ചേര്‍ന്നത് ഉത്തരാര്‍ദ്ധം. ഒന്നാം പാദത്തെയും മൂന്നാം പാദത്തെയും വിഷമപാദങ്ങള്‍ എന്നും രണ്ടാം പാദത്തെയും നാലാം പാദത്തെയും സമപാദങ്ങള്‍ എന്നും വിളിക്കുന്നു.
യതി
====
പാദങ്ങളില്‍ ചിലയിടങ്ങളില്‍ ഒടിവുവേണം . ചെറിയ ഒരു നിറുത്ത്. അതിനെ യതിയെന്ന് പറയുന്നു. അങ്കണത്തൈമാവില്‍നി /ന്നാദ്യത്തെ പഴം വീഴ്കേ-യമ്മതന്‍ നേത്രത്തില്‍നി / ന്നുതിര്‍ന്നു ചുടുകണ്ണീര്‍. ഇവിടെ വരിയുടെ മദ്ധ്യത്തില്‍ ചെറിയ ഒരു നിറുത്തലുണ്ട്. താഴെത്തന്നിരിക്കുന്ന വരികളില്‍ പന്ത്രണ്ട് അക്ഷരം കഴിഞ്ഞാല്‍ യതിവേണം.
"
ഊര്‍ജ്ജത്തിന്നുറവാം ദിനേശനരുളും / താപത്തിനാല്‍ തന്നെയാം
നിര്‍മ്മിപ്പൂവശനം തൃണങ്ങളുമിതേ / വിശ്വത്തിലെല്ലാര്‍ക്കുമേ."
ഛന്ദസ്സ്
=====
പദ്യത്തിന്‍റെ ഒരു പാദത്തില്‍ ഇത്ര അക്ഷരങ്ങള്‍ വേണമെന്നുള്ള നിബന്ധനയാണ് ഛന്ദസ്സ്. ഒരക്ഷരമുള്ള പാദം മുതല്‍ ഇരുപത്തിയാറ് അക്ഷരങ്ങളുള്ള പാദം വരെയുള്ള ശ്ലോകങ്ങളുണ്ട്. അതിനാല്‍ ഇരുപത്തിയാറുഛന്ദസ്സുകളുമുണ്ട്. ഒരു പാദത്തില്‍ ഇരുപത്തിയാറില്‍ക്കൂടുതല്‍ അക്ഷരങ്ങളുള്ളവ ദണ്ഡകമെന്നറിയപ്പെടുന്നു. എല്ലാ ഛന്ദസ്സിലും ശ്ലോകങ്ങള്‍ രചിക്കാറില്ല . എങ്കിലും ഛന്ദസ്സുകളുടെ പേരുകള്‍ താഴെ കൊടുക്കുന്നു.
1.
ഉക്താ : ഒരു വരിയില്‍ ഒരു അക്ഷരം മാത്രം വരുന്നു.
2.
അത്യുക്താ : ഒരു വരിയില്‍ രണ്ട് അക്ഷരങ്ങള്‍ വരുന്നു.
3.
മധ്യാ : ഒരു വരിയില്‍ മൂന്ന് അക്ഷരങ്ങള്‍ വരുന്നു.
4.
പ്രതിഷ്ഠാ : ഒരു വരിയില്‍ നാല് അക്ഷരങ്ങള്‍ വരുന്നു.
5.
സുപ്രതിഷ്ഠാ : ഒരു വരിയില്‍ അഞ്ച് അക്ഷരങ്ങള്‍ വരുന്നു.
6.
ഗായത്രി : ഒരു വരിയില്‍ ആറ് അക്ഷരങ്ങള്‍ വരുന്നു.
7.
ഉഷ്ണിക് : ഒരു വരിയില്‍ ഏഴ് അക്ഷരങ്ങള്‍ വരുന്നു.
8.
അനുഷ്ടുപ്പ് : ഒരു വരിയില്‍ എട്ട് അക്ഷരങ്ങള്‍ വരുന്നു.
9.
ബൃഹതീ : ഒരു വരിയില്‍ ഒമ്പത് അക്ഷരങ്ങള്‍ വരുന്നു.
10.
പങ് ക്തി : ഒരു വരിയില്‍ പത്ത് അക്ഷരങ്ങള്‍ വരുന്നു.
11.
ത്രിഷ്ടുപ്പ് : ഒരു വരിയില്‍ പതിനൊന്ന് അക്ഷരങ്ങള്‍ വരുന്നു.
12.
ജഗതി : ഒരു വരിയില്‍ പന്ത്രണ്ട് അക്ഷരങ്ങള്‍ വരുന്നു.
13.
അതിജഗതി : ഒരു വരിയില്‍ പതിമൂന്ന് അക്ഷരങ്ങള്‍ വരുന്നു.
14.
ശക്വരീ : ഒരു വരിയില്‍ പതിനാല് അക്ഷരങ്ങള്‍ വരുന്നു.
15.
അതിശക്വരീ : ഒരു വരിയില്‍ പതിനഞ്ച് അക്ഷരങ്ങള്‍ വരുന്നു.
16.
അഷ്ടി : ഒരു വരിയില്‍ പതിനാറ് അക്ഷരങ്ങള്‍ വരുന്നു.
17.
അത്യഷ്ടി : ഒരു വരിയില്‍ പതിനേഴ് അക്ഷരങ്ങള്‍ വരുന്നു.
18.
ധൃതി : ഒരു വരിയില്‍ പതിനെട്ട് അക്ഷരങ്ങള്‍ വരുന്നു.
19.
അതിധൃതി : ഒരു വരിയില്‍ പത്തൊമ്പത് അക്ഷരങ്ങള്‍ വരുന്നു.
20.
കൃതി : ഒരു വരിയില്‍ ഇരുപത് അക്ഷരങ്ങള്‍ വരുന്നു.
21.
പ്രകൃതി : ഒരു വരിയില്‍ ഇരുപത്തിയൊന്ന് അക്ഷരങ്ങള്‍ വരുന്നു.
22.
ആകൃതി : ഒരു വരിയില്‍ ഇരുപത്തിരണ്ട് അക്ഷരങ്ങള്‍ വരുന്നു.
23.
വികൃതി : ഒരു വരിയില്‍ ഇരുപത്തിമൂന്ന് അക്ഷരങ്ങള്‍ വരുന്നു.
24.
സംകൃതി : ഒരു വരിയില്‍ ഇരുപത്തിനാല് അക്ഷരങ്ങള്‍ വരുന്നു.
25.
അഭികൃതി : ഒരു വരിയില്‍ ഇരുപത്തിയഞ്ച് അക്ഷരങ്ങള്‍ വരുന്നു.
26.
ഉത്കൃതി : ഒരു വരിയില്‍ ഇരുപത്തിയാറ് അക്ഷരങ്ങള്‍ വരുന്നു.
ഒരുവരിയില്‍ എട്ടക്ഷരത്തില്‍ കുറവായാല്‍ വരികള്‍ക്ക് നീളം വളരെ കുറവാകുമെന്നതിനാല്‍ ആദ്യത്തെ ഏഴുഛന്ദസ്സുകളില്‍ അധികം രചനകള്‍ ഉണ്ടാകാറില്ല . അതുപോലെത്തന്നെ വരികള്‍ക്ക് നീളം അധികമായതിനാല്‍ പ്രകൃതികഴിഞ്ഞുള്ള ഛന്ദസ്സുകളില്‍ അധികം രചനകള്‍ ഉണ്ടാകാറില്ല . ഏതാനും ഉദാഹരണങ്ങള്‍ നോക്കുക .
1.''
കണ്ടോ നിങ്ങള്‍ മലര്‍വനികതന്നില്‍ വിടര്‍ന്നോരു സൂനം ''ചോദിക്കുന്നെന്‍ സുതയിതു "നറും ചെമ്പനീര്‍പ്പൂവിതെങ്ങാന്‍ ?"ഒരു വരിയില്‍ 17 അക്ഷരങ്ങള്‍ വീതം വരുന്നതിനാല്‍ ഇത് അത്യഷ്ടി ഛന്ദസ്സില്‍ ആണ്.
2.ആഗ്നേയശൈലാര്‍ജ്ജിത കൃഷ്ണവര്‍ണ്ണ
ശിലാതലേ രാജിത ദിവ്യദാരു .ഒരു വരിയില്‍ 11 അക്ഷരങ്ങള്‍ വീതം വരുന്നതിനാല്‍ ഇത് ത്രിഷ്ടുപ് ഛന്ദസ്സില്‍ ആണ്.
3.ഊര്‍ജ്ജത്തിന്നുറവാം ദിനേശനരുളും താപത്തിനാല്‍ തന്നെയാം
നിര്‍മ്മിപ്പൂവശനം തൃണങ്ങളുമിതേ വിശ്വത്തിലെല്ലാര്‍ക്കുമേ.ഒരു വരിയില്‍ 19 അക്ഷരങ്ങള്‍ വീതം വരുന്നതിനാല്‍ ഇത് അതിധൃതി ഛന്ദസ്സില്‍ ആണ്.
4.സത്യത്തിന്നാസ്യമെന്നും കനകമയമതാം വന്മറയ്ക്കുള്ളിലാക്കീ
രാജന്മാ,രജ്ഞരാകും ജനതതിയെസദാ വിഭ്രമിപ്പിച്ചുവാഴും.
ഒരു വരിയില്‍ 21 അക്ഷരങ്ങള്‍ വീതം വരുന്നതിനാല്‍ ഇത് പ്രകൃതി ഛന്ദസ്സില്‍ ആണ്. വേദങ്ങളില്‍ 24 അക്ഷരങ്ങള്‍ വരുന്നവയെ ഗായത്രി ഛന്ദസ്സ് എന്നു പറയുന്നു.
"
ഓം!തത്സവിതുര്‍വരേണ്യം / ഭര്‍ഗ്ഗോദേവസ്യ ധീമഹീ / ധീയോയോനഃ പ്രചോദയാല്‍ " എന്ന മന്ത്രം ഗായത്രി ഛന്ദസ്സിലാണ്. എട്ടക്ഷരം കഴിഞ്ഞ് യതി വരുന്ന തരത്തില്‍ മൂന്നുഖണ്ഡങ്ങളായി വരുന്നവയെ ഗായത്രി എന്നു പറയുന്നു. ഭാഷയില്‍ 24 അക്ഷരങ്ങള്‍ നാലുവരികളിലായി വരേണ്ടതിനാല്‍ ഒരുവരിയില്‍ 6 അക്ഷരം വരുന്നതിനെ ഗായത്രി എന്നുവിളിക്കുന്നു. നമ്മുടെ പദസമ്പത്തിലേക്ക് കുറച്ചുപദങ്ങള്‍ക്കൂടെ ചേര്‍ത്താലോ? ആവാം അല്ലേ. ഇതില്‍ കൊടുത്തിരിക്കുന്ന പദങ്ങളുടെ പര്യായങ്ങളായി വരുന്ന മറ്റുപദങ്ങള്‍ അറിയുന്നവര്‍ അതിവിടെ സംഭാവനയായി തരണേ. മലയാളത്തിലുള്ള വാക്കുകള്‍ നമുക്കറിയുന്നവയായതിനാല്‍ മലയാളത്തിലുപയോഗിക്കുന്ന സംസ്കൃതപദങ്ങളാണ് ഇവിടെ കൊടുക്കുന്നത്.
1)
താമരക്കുളം : പദ്മാകരം, തടാകം, കാസാരം, സരസ്സ്, സരസീ
2)
കുളം : വാപീ, ദീര്‍ഗ്ഘികാ.
3)
കിടങ്ങ് : ഖേയം, പരിഖാ.
4)
നദി : തരംഗിണീ, ശൈവലിനീ, തടിനീ, ഹ്രദിനീ,ധുനീ, സ്രോതസ്വിനീ, ദീപവതീ, സ്രവന്തീ, നിംനഗാ, ആപഗാ, സരിത്, കൂലംകഷാ, നിര്‍ഝരിണീ, രോധോവക്രാ, സരസ്വതി.
5)
ഗംഗാ: വിഷ്ണുപദീ, ജഹ്നുതനയാ, സുരനിമ്നഗാ, ത്രിപഥഗാ, ഭാഗീരഥീ, ത്രിസ്രോതാ, ഭീഷ്മസുഃ
6)
സമുദ്രം: അകുപാരഃ, പാരാവാരം, സാഗരം, അര്‍ണ്ണവം, രത്നാകരം, അബ്ധി, സരിത്പതി, ഉദധി, യാദഃപതി, ജലനിധി, അപാം‍പതി, സിന്ധു, ഉദന്വാന്‍, സരസ്വാന്‍ .
7)
ജലം : സലിലം, കമലം, ജലം, കീലാലം, അമൃതം, ജീവനം, ഭുവനം, വനം, പയസ്സ്, വാരി, കബന്ധം, ഉദകം, പുഷ്ക്കരം, സര്‍വ്വതോമുഖം, തോയം, പാനീയം, നീരം, ക്ഷീരം, ശംബരം, മേഘപുഷ്പം, പാഥസ്സ്, അംഭസ്സ്, അര്‍ണ്ണം, അംബു, ഘനരസം.
8)
മത്സ്യം : പൃഥുരോമാ, ഝഷം, മത്സ്യം, മീനം, വൈസാരിണം, അണ്ഡജം, വിസാരം, ശകുലീ,
9)
തവള : ഭേകം, മണ്ഡൂകം, ശാലൂരം, ദര്‍ദ്ദുരം, പ്ലവം, വര്‍ഷാഭുഃ.
10)
പൊങ്ങുതടി : ഉഡുപം, പ്ലവം, കോലം. ഈ പദങ്ങളുടെ ഇതില്‍പെടാത്ത പര്യായങ്ങള്‍ അറിയുന്നവര്‍ അതിവിടെ പങ്കുവയ്ക്കുമല്ലോ. ഇത് എല്ലാവര്‍ക്കും പ്രയോജനപ്രദമാകും എന്നു വിശ്വസിക്കുന്നു. വൃത്തത്തിലെഴുതിയാലും ഇല്ലെങ്കിലും വൃത്തങ്ങളെക്കുറിച്ചുള്ള അറിവുണ്ടാകുന്നത് നല്ലതാണ്. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.


Comments

Post a Comment

Popular posts from this blog

സര്‍ഗ്ഗം-6.വൃത്തം, കാകളി

സര്‍ഗ്ഗം-7.കളകാഞ്ചി .

15. താരാട്ടുവൃത്തം.