17. മതിലേഖ


വൃത്തവൃത്താന്തം. സര്‍ഗ്ഗം-17. മതിലേഖവൃത്തം. (21.05.2019)
==========================================
കാകളിഛന്ദസ്സിലെ മറ്റൊരു വൃത്തമാണ് മതിലേഖ. കഴിഞ്ഞഭാഗങ്ങള്‍ എല്ലാവരും ഓര്‍ക്കുന്നുണ്ടാകുമല്ലോ. നമുക്ക് പിന്നിലേക്കൊന്നു തിരിഞ്ഞുനോക്കാം.
1. കാകളിവൃത്തത്തില്‍ മൂന്നക്ഷരത്തില്‍ അഞ്ചുമാത്രവരണം. ലഘുക്കള്‍ നീട്ടിപ്പാടാവുന്നതുകൊണ്ട് മൂന്നുമാത്രയോ നാലുമാത്രയോ വന്നാലും അത് നീട്ടിപ്പാടി അഞ്ച് മാത്രയാക്കി കാകളിവൃത്തത്തില്‍ ഉള്‍പ്പെടുത്താം . എന്നാല്‍ ഗുരു ചുരുക്കിപ്പാടാറില്ലെന്നതുകൊണ്ട് ആറുമാത്രവരുന്ന മഗണം കാകളിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല .
2. കാകളിയില്‍ മഗണം വരുമ്പോള്‍ അത് ശ്ലഥകാകളിയാകും . അതായത് അഞ്ചുമാത്രയേ വരാന്‍ പാടുള്ളൂ എന്ന നിയമം തെറ്റിച്ച് വരുന്നത് ശ്ലഥകാകളി .
3. ശ്ലഥകാകളിയില്‍ രണ്ടാമത്തെ വരിയില്‍ അവസാനത്തെ രണ്ടക്ഷരം കളഞ്ഞാല്‍ അത് മഞ്ജരിവൃത്തമാകും .

4.
മഞ്ജരിയില്‍ രണ്ടുവരികളിലും രണ്ടാമത്തെയും നാലാമത്തെയും ഗണങ്ങളില്‍ ഓരോ അക്ഷരം കുറച്ചാല്‍ അത് ഓമനക്കുട്ടന്‍ വൃത്തമാകും. അതിന്‍റെ താളം ഇങ്ങനെയാണ്.
ലാലാല /ലാലാ / ലാലാല/ ലാലാ
ലാലാല /ലാലാ / ലാലാല/

5. സംസ്കൃതവൃത്തമായ മല്ലികയുടെ ഒരുവരി ആദ്യത്തെ പത്തക്ഷരം കഴിഞ്ഞ് മുറിച്ച് അടുത്തവരിയായി എഴുതിയാലും ഓമനക്കുട്ടന്‍ വൃത്തമാകും.
ഉദാ:
ചന്തമേറിയ പൂവിലും, ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും,
ഹന്ത, ചാരുകടാക്ഷമാലകളർക്കരശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശനെ വാഴ്ത്തുവിൻ
(മല്ലിക)
ചന്തമേറിയ പൂവിലും, ശബ-
ളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു
ചിത്രചാതുരി കാട്ടിയും,
ഹന്ത, ചാരുകടാക്ഷമാലക-
ളർക്കരശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ വി-
ളങ്ങുമീശനെ വാഴ്ത്തുവിൻ
(ഓമനക്കുട്ടന്‍)
ഇനി നമുക്ക് മതിലേഖയിലേക്കു വരാം.
ഓമനക്കുട്ടന്‍ വൃത്തത്തിലുള്ള വരിയിലെ ഒന്നാമത്തെയും ആറാമത്തെയും ഗുരുക്കള്‍ രണ്ടുലഘുക്കളാക്കിയാല്‍ മതിലേഖയാകും.
ഓമനക്കുട്ടന്‍ വൃത്തത്തിന്‍റെ താളം
ലാലാല /ലാലാ / ലാലാല/ ലാലാ
ലാലാല /ലാലാ / ലാലാല/
എന്നാണല്ലോ. ഇതില്‍ ഒന്നാമത്തെ സ്ഥാനത്തുള്ള ഗുരുവും ആറാമത്തെ സ്ഥാനത്തുള്ള ഗുരുവും ഈരണ്ടു ലഘുക്കളാക്കിയാല്‍
ലലലാല /ലാലാ / ലലലാല/ ലാലാ
ലലലാല /ലാലാ /ലലലാല/
എന്നാകും. ഇതാണ് മതിലേഖയുടെ താളം.
ഒന്നാമത്തെ വരി :4 – 2 -4 -2
രണ്ടാമത്തെ വരി :4 – 2 -4
എന്നിങ്ങനെ അക്ഷരക്രമത്തിലാണ് വരുന്നത്. ഇതില്‍ ആദ്യത്തെ ഗണത്തിന്‍റെയും മൂന്നാമത്തെ ഗണത്തിന്‍റെയും ആദ്യത്തെ രണ്ടക്ഷരങ്ങള്‍ ലഘുക്കളായിരിക്കണം.
ഉദാ:
വരുമല്ലോയെല്ലാവരുമെന്നും ഭാഷാ-
ത്തറവാടാകുമീ പുരതന്നില്‍
അറിയൂ വായനപ്പുരയെന്നാല്‍ വാണി
നടനം ചെയ്യുന്ന സുരലോകം.

വരുമല്ലോ /യെല്ലാ /വരുമെന്നും / ഭാഷാ-
ത്തറവാടാ /കുമീ / പുരതന്നില്‍
അറിയൂ വാ /യന /പ്പുരയെന്നാല്‍ / വാണി
നടനം ചെ /യ്യുന്ന / സുരലോകം.

ഉദാ:
വരിക വായനപ്പുരതന്നില്‍ പ്രിയ-
കവികളേ, കാവ്യരചനയ്ക്കായ്
വിവിധങ്ങളാകും സുമതല്ലജങ്ങള്‍
വിരിയുന്നോരുപവനമാക്കാം.

വരിക വാ / യന /പ്പുരതന്നില്‍ /പ്രിയ-
കവികളേ /കാവ്യ / രചനയ്ക്കായ്
വിവിധങ്ങ / ളാകും / സുമതല്ല / ജങ്ങള്‍
വിരിയുന്നോ /രുപ / വനമാക്കാം.

ഉദാ:
കണികാണും /നേരം /കമലനേ/ ത്രന്‍റെ
നിറമേറും / മഞ്ഞ / ത്തുകിൽ ചാർത്തി
കനകക്കി /ങ്ങിണി / വളകൾ മോ /തിര-മണിഞ്ഞുകാ /ണേണം/ ഭഗവാനേ!

ഇതില്‍ അവസാനത്തെ വരിയില്‍ വൃത്തഭംഗമുണ്ട്.

ഉദാ:
ശിവശിവ /യൊന്നും /പറയാവ /തല്ലേ
മഹമായ /തന്റെ / പ്രകൃതികള്‍
മഹമായ / നീക്കീ / ട്ടരുളേണം / നാഥാ
തിരുവൈക്കം/ വാഴും / ശിവശംഭോ

ഉദാ:

വലിയോരു /കാട്ടി / ലകപ്പെട്ടേ / നഹം
വഴിയും കാ /ണാതെ / യുഴലുമ്പോള്‍
വഴിയില്‍ നേര്‍‌ /വഴി / യരുളേണം/ നാഥാ
തിരുവൈക്കം/ വാഴും / ശിവശംഭോ
ഇതില്‍ ആദ്യവരിയില്‍ വൃത്തഭംഗം വന്നിട്ടുണ്ട്.

ഇപ്പോള്‍ മതിലേഖയെ പരിചയപ്പെട്ടല്ലോ. ഇനി രചന തുടങ്ങാം.

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.






Comments

Popular posts from this blog

സര്‍ഗ്ഗം-6.വൃത്തം, കാകളി

സര്‍ഗ്ഗം-7.കളകാഞ്ചി .

15. താരാട്ടുവൃത്തം.