9. ദ്രുതകാകളി.



വൃത്തവൃത്താന്തം . സര്‍ഗ്ഗം. 9. ദ്രുതകാകളി.
==============================
കാകളി ഛന്ദസ്സിലുള്ള കാകളി, കളകാഞ്ചി, മണികാഞ്ചി എന്നീ വൃത്തങ്ങള്‍ നമ്മള്‍ പരിചയപ്പെട്ടു. കാകളിയുടെ വകഭേദങ്ങളായി ഇനിയും വൃത്തങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും പ്രചാരമുള്ളവയല്ല. കാകളിയുടെ ഗണങ്ങളില്‍ അഞ്ചുമാത്രയേ പാടുള്ളൂ എന്നതിനാല്‍ മഗണം ഒരിക്കലും വരില്ലെന്നു നമ്മള്‍ മനസ്സിലാക്കി. എന്നാല്‍ ചിലകാവ്യങ്ങളില്‍ സര്‍വ്വഗുരു കണ്ടിട്ടുണ്ട്. അങ്ങനെ നിയമം തെറ്റിച്ചുവരുന്നത് ശ്ലഥകാകളി എന്നറിയപ്പെടുന്നു. കാകളിയുടെ രണ്ടാം‍പാദത്തില്‍ അക്ഷരം കുറവായിവരുമ്പോള്‍ അതിനെ ഊനകാകളി എന്നുവിളിക്കുന്നു. മൂന്നക്ഷരത്തില്‍ അഞ്ചുമാത്ര വരുന്ന നാലുഗണങ്ങള്‍ ചേര്‍ന്നുവരുന്നതാണ് കാകളി എന്നു നമുക്കറിയാം. ഇതില്‍ ആദ്യത്തെ വരിയില്‍ രണ്ടോ മൂന്നോ ഗണങ്ങള്‍ അഞ്ചുലഘുക്കള്‍ വീതമായി വരുമ്പോള്‍ കളകാഞ്ചിയാകും. എന്നാല്‍ രണ്ടുവരിയിലെയും ആദ്യഗണങ്ങള്‍ മാത്രം അഞ്ചുലഘുക്കള്‍ വീതമായി വരുമ്പോള്‍ മണികാഞ്ചിയാകും. ഇതെല്ലാം നമുക്കറിയാമല്ലോ. ഇതുരണ്ടുമല്ലാതെ ഇഷ്ടമുള്ളേടത്തു ലഘുമയഗണങ്ങള്‍ ചേര്‍ത്തും കാകളി ചെയ്യാം. മാത്രയ്ക്കുമാത്രം പ്രാധാന്യം നല്കി അഞ്ചുമാത്ര വരുന്ന നാലക്ഷരഗണവും ചിലപ്പോള്‍ കാകളിയില്‍ വരാറുണ്ട്.
ശിവശിവ മനോഹരേ ശീലവതി സാദരം
ജന്മസാഫല്യദം ചൊല്ലു കൈവല്യദം.
ഇതിലെ ഗണങ്ങളുടെ പ്രത്യേകത:
ശിവശിവ മ / നോഹരേ / ശീലവതി / സാദരം
ജന്മസാ / ഫല്യദം / ചൊല്ലു കൈ / വല്യദം.
ഒന്നാം‍പാദത്തില്‍ /ശീലവതി/ എന്നതില്‍ അഞ്ചുമാത്രയുണ്ടെങ്കിലും നാലക്ഷരമാണുള്ളത്. ഇങ്ങനെ വരുന്നവയെ മിശ്രകാകളി എന്നുവിളിക്കുന്നു.

കാകളിയിലെ ആദ്യത്തെ വരിയിലെ ആദ്യത്തെ രണ്ടോ മൂന്നോ ഗണങ്ങളെ അഞ്ചുമാത്ര വരത്തക്കവിധം അഞ്ചക്ഷരങ്ങളുള്ള ഗണങ്ങളാക്കിയാല്‍ കളകാഞ്ചി എന്നും കാകളിയുടെ ഈരടിയുടെ രണ്ടു വരികളിലും ആദ്യഗണം സര്‍വ്വലഘുക്കള്‍കൊണ്ടു് അഞ്ചുമാത്രാഗണമാക്കിയാല്‍ മണികാഞ്ചി എന്നും ഏ.ആര്‍ . നിര്‍വ്വചിച്ചിട്ടുണ്ട് എന്നു നമ്മള്‍ കണ്ടു. ഇതില്‍ രണ്ടിലും പെടാതെ ഇഷ്ടമനുസരിച്ച് ചിലേടത്ത് ലഘുപ്രായഗണങ്ങള്‍ പ്രയോഗിച്ചാല്‍ അത് മിശ്രകാകളിയാണെന്ന് സാമാന്യമായി പറഞ്ഞുപോകുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.
"ഇച്ഛപോലെ ചിലേടത്തു ലഘുപ്രായഗണങ്ങളെ
ചേര്‍ത്തും കാകളി ചെയ്തീടാമതിന്‍പേര്‍ മിശ്രകാകളി"
എന്നുപറഞ്ഞവസാനിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ കളകാഞ്ചിയുടെയും മണികാഞ്ചിയുടെയും പ്രത്യേകതകള്‍ ചേര്‍ന്ന് അല്പം വ്യത്യസ്തമായി കാകളിയിലെ ഓരോ വരിയിലെയും ഒന്നും മൂന്നും ഗണങ്ങൾ ലഘുമയമായി വന്നാല്‍ അത് ഈ രണ്ടിനേക്കാളും മനോഹരമാകും.
"
കവിതയിതു മോഹനം പ്രഥമഗണമെന്നപോല്‍

ലഘുമയമതാകുകില്‍ ഗണമതു തൃതീയയും
"
എന്ന താളത്തില്‍ ചൊല്ലുമ്പോള്‍ പ്രത്യേകമാധൂര്യം അനുഭവപ്പെടും. പക്ഷേ വൃത്തമഞ്ജരിയില്‍ അത് പരിഗണിക്കപ്പെട്ടില്ല. കളകാഞ്ചിയും മണികാഞ്ചിയും കഴിഞ്ഞു ബാക്കിവരുന്നതെല്ലാം ഒരു ചാക്കിലാക്കി മിശ്രകാകളി എന്ന ലേബല്‍ ഒട്ടിക്കുകയാണുണ്ടായത്. കവനപഥങ്ങളില്‍ പരമ്പരാഗതമായി പ്രയോഗിച്ചുവരുന്ന വൃത്തതാളങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന 'കവിതയിലെ വൃത്തവും താളവും ' എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവായ ശ്രീ. സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍ വളരെക്കാലമായി കവിതയിലെ വൃത്തതാളങ്ങളെക്കുറിച്ച് സാധാരണന്മാര്‍ക്ക് അറിവുപകരാന്‍ പ്രയത്നിച്ചുവരുന്നത് നമുക്കെല്ലാം അറിയാം. അദ്ദേഹമാണ് കാകളിയിലെ ഓരോ വരിയിലെയും ഒന്നും മൂന്നും ഗണങ്ങൾ ലഘുമയമാകുമ്പോൾ വരുന്ന പ്രത്യേകഭംഗിയെക്കുറിച്ചു ചിന്തിച്ചത്. ഇത് കളകാഞ്ചിയും മണികാഞ്ചിയും പോലെ പ്രത്യേകം പരിഗണിക്കപ്പെടണമെന്ന താത്പര്യത്തോടെ അദ്ദേഹം 'കളകാകളി ' എന്ന പേരില്‍
"ലഘുമയമതൊന്നിനും ഗണമതിനു മൂന്നിനും
വരികിലതുകാകളീ പറക കളകാകളീ
."
എന്നു നിര്‍വ്വചിച്ചു.
കാകളിയുടെ ഒന്നും മൂന്നും ഗണങ്ങള്‍ ലഘുമയമായാല്‍ അത് കളകാകളി .

കാകളിയില്‍നിന്ന് അനേകം വൃത്തങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവയെക്കുറിച്ചു നമുക്കു ചര്‍ച്ചചെയ്യാം.
ഇന്ന് കാകളിയില്‍നിന്നുണ്ടാകുന്ന ദ്രുതകാകളിവൃത്തത്തെക്കുറിച്ചു ചര്‍ച്ചചെയ്യാം.
ശ്ലഥകാകളിയുടെ രണ്ടുപാദത്തിനും അവസാനത്തെ ഒരക്ഷരം കുറഞ്ഞാല്‍ ദ്രുതകാകളിയാകും. 11 അക്ഷരങ്ങള്‍വീതം രണ്ടുവരിയിലും വരുന്ന വൃത്തമാണ് ദ്രുതകാകളി.
"രണ്ടു പാദത്തിലും പിന്നെയന്ത്യമായ ഗണത്തിനു
വര്‍ണ്ണമൊന്നു കുറഞ്ഞെന്നാല്‍ ദ്രുതകാകളി കീര്‍ത്തനേ"
എന്ന് ഏ.ആര്‍ . ലക്ഷണം പറയുന്നു. ഇതനുസരിച്ച് ദ്രുതകാകളിയില്‍ മുമ്മൂന്നക്ഷരങ്ങള്‍ വീതമുള്ള മൂന്നുഗണങ്ങളും ഒരു രണ്ടക്ഷരഗണവും ആണ് വേണ്ടത്. മൂന്നക്ഷരങ്ങളില്‍ ഏതെങ്കിലും രണ്ടക്ഷരം ഗുരു വേണം. അവസാനത്തെ ഗണം രണ്ടുഗുരുവാകാം. പക്ഷേ ലഘു, ഗുരു എന്ന ക്രമത്തില്‍ രണ്ടക്ഷരം വരുന്നതാണ് ഭംഗി.
പാനപ്പാട്ടിന് ഉത്തമമാണ് ദ്രുതകാകളിവൃത്തം.
ഉദാ:
1.
മാളിക / മുകളേ / റിയ മ / ന്നന്‍റെ
തോളില്‍ മാ / റാപ്പു കേ /റ്റുന്നതും / ഭവാന്‍.
ഇതില്‍ രണ്ടാമത്തെ വരി സര്‍പ്പിണിയിലും പെടും. പലപ്പോഴും ആലപിക്കുമ്പോള്‍ സര്‍പ്പിണിയും പാനയും തമ്മില്‍ വ്യത്യാസം കാണാറില്ല.
ആ വൃത്തത്തെക്കുറിച്ച് നമുക്കു പിന്നീട് ചര്‍ച്ചചെയ്യാം.
2.
അങ്ങനെ ചെയ്തു നേടി മരിച്ചുട-
നന്യലോകങ്ങളോരോന്നിലോരോന്നില്‍

അങ്ങനെ / ചെയ്തു നേ / ടി മരി / ച്ചുട-
നന്യലോ / കങ്ങളോ / രോന്നിലോ / രോന്നില്‍

3.
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്മാന്‍പോലും കൊടുക്കുന്നില്ല ചിലര്‍ ;

അമ്മയ്ക്കും / പുനര /ച്ഛനും ഭാ / ര്യയ്ക്കും
ഉണ്മാന്‍പോ / ലും കൊടു / ക്കുന്നില്ല / ചിലര്‍ ;

4.
സത്തുക്കള്‍ ചെന്നിരന്നാലായര്‍ത്ഥത്തില്‍
സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാര്‍
ചത്തുപോം നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും

സത്തുക്കള്‍ / ചെന്നിര / ന്നാലായര്‍ /ത്ഥത്തില്‍
സ്വല്‌പമാ / ത്രം കൊടാ /ചില ദു /ഷ്‌ടന്മാര്‍
ചത്തുപോം / നേരം വ /സ്ത്രമതു /പോലു-
മൊത്തിടാ /കൊണ്ടുപോ /വാനൊരു / ത്തര്‍ക്കും

ജ്ഞാനപ്പാനയില്‍ ദ്രുതകാകളിവൃത്തത്തിലുള്ള വരികള്‍ ധാരാളമുണ്ട്. എന്നാല്‍ ഇതില്‍ ചില ഭാഗങ്ങള്‍ സര്‍പ്പിണിയാണ്.
5.
വായനപ്പുര തന്നിലെ ശ്രേഷ്ഠരാം
വാണീഭക്തരേ, യെത്തുകയിക്ഷണം
വായനയ്ക്കും രചനയ്ക്കുമായ് നിങ്ങള്‍
വ്യാപ്രിയമാണസജ്ജനസഞ്ചയം.
6.
കാവ്യമേ, നിന്‍റെയാരാധകരിതാ
വായനപ്പുരതന്നില്‍ വസിക്കുന്നു.
മാനസത്തില്‍ജ്വലിക്കുന്നൊരഗ്നിയില്‍
ശീതമേകുക നിന്‍കൃപാവര്‍ഷത്താല്‍ .

ഒരുവരിയില്‍ 11 അക്ഷരമുണ്ടായാല്‍ സാമാന്യേന അത് ദ്രുതകാകളിവൃത്തത്തിലാകും. ഇനി രചന തുടങ്ങുകയല്ലേ!




Comments

Popular posts from this blog

സര്‍ഗ്ഗം-6.വൃത്തം, കാകളി

സര്‍ഗ്ഗം-7.കളകാഞ്ചി .

15. താരാട്ടുവൃത്തം.